കർത്താവിനോട് വിശ്വസ്തരായിരിക്കാൻ ജീവിതം കൊണ്ടു വിതയ്ക്കുക, കർദ്ദിനാൾ റെയീന!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നാം കർത്താവിനോട്, നിലത്തുവീണ ഗോതമ്പുമണിയോട് വിശ്വസ്തരായിരിക്കണമെങ്കിൽ, നമ്മുടെ ജീവിതം വിതച്ചുകൊണ്ടുതന്നെ അപ്രകാരം ചെയ്യണമെന്ന് റോം രൂപതയുടെ വികാരിജനറാളായ കർദ്ദിനാൾ ബൽദസ്സാരെ റെയീന (Baldassare Reina).
ഭൗതികശരീരം അടക്കം ചെയ്യപ്പെട്ട ഏപ്രിൽ 26 മുതൽ 9 ദിവസം ഫ്രാൻസീസ് പാപ്പായുടെ ആത്മശാന്തിക്കായി അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ മൂന്നാം ദിനത്തിലെ വിശുദ്ധകുർബ്ബാനാർപ്പണ വേളയിൽ സുവിശേഷചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
ഈ നവനാൾ ദിവ്യപൂജാർപ്പണം “നൊവെന്തിയാലി” എന്നാണ് അറിയപ്പെടുന്നത്. യോഹന്നാൻറെ സുവിശേഷം 12,23-28 വരെയുള്ള വാക്യങ്ങൾ, അതായത്, നിലത്തുവീണ് അഴിയുന്ന ഗോതമ്പുമണിയുടെ ഉപമ ആയിരുന്നു ഈ വിചിന്തനത്തിന് ആധാരം.
ഫ്രാൻസീസ് പാപ്പാ ദിവംഗതനായതിനെ തുടർന്ന് ഇപ്പോൾ സംജാതമായിരിക്കുന്ന അവസ്ഥയെക്കുറിച്ച് തൻറെ വിചിന്തനത്തിൻറെ ആരംഭത്തിൽ അനുസ്മരിച്ച കർദ്ദിനാൾ റെയീന, റോമിലെ ജനത അതിൻറെ മെത്രാനെയോർത്തു കേഴുകയാണെന്നും ആ ജനത്തിൻറെ വേദനയും പ്രാർത്ഥനയും താൻ പ്രകടിപ്പിക്കുകയാണെന്നും പറഞ്ഞു.
ചരിത്രത്തിൻറെ രക്ഷ ആഗ്രഹിക്കുന്ന യഥാർത്ഥ ഇടയനായ യേശുവിന് അവിടത്തെ ദൗത്യം തുടരുന്നതിന് നമ്മൾ ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്ന ഭാരം, പ്രത്യേകിച്ച്, ഈ ഭൂമിയിൽ അവിടത്തെ ഇടയപ്രമുഖനെ തിരയുന്ന ഈ വേളയിൽ, എന്താണെന്നറിയാമെന്ന് അദ്ദേഹം അനുസ്മരിച്ചു. മോശ താൻ നയിച്ച ജനക്കൂട്ടത്തെ നോക്കി, ആ ജനം ഇടയനില്ലാത്ത അജഗണമായിത്തീരേണ്ട അവസ്ഥയുണ്ടാകരുതെന്ന മോശയുടെ പ്രാർത്ഥന ഇന്നു നമ്മുടെ, സഭ മുഴുവൻറെയും പ്രാർത്ഥനയാണെന്ന് കർദ്ദിനാൾ റെയീന പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: