സുവിശേഷത്തിന്റെ സാക്ഷിയും കാരുണ്യത്തിന്റെ അപ്പസ്തോലനും സമാധാനത്തിന്റെ പ്രവാചകനും പാവപ്പെട്ടവരുടെ കൂട്ടുകാരനുമായ ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സുവിശേഷത്തിന്റെ സാക്ഷിയും കാരുണ്യത്തിന്റെ അപ്പസ്തോലനും സമാധാനത്തിന്റെ പ്രവാചകനും പാവപ്പെട്ടവരുടെ കൂട്ടുകാരനുമായ തങ്ങളുടെ മെത്രാനെയാണ് റോം രൂപതയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് രൂപത വികാരി ജനറൽ കർദ്ദിനാൾ ബാൾദോ റെയ്‌ന. ഏപ്രിൽ 21 തിങ്കളാഴ്ച രാവിലെ നടന്ന ഫ്രാൻസിസ് പാപ്പായുടെ നിര്യാണത്തെത്തുടർന്ന് വൈകുന്നേരം ഏഴ് മണിക്ക് വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്കയിൽ അർപ്പിക്കപ്പെട്ട വിശുദ്ധബലി മദ്ധ്യേയാണ് തങ്ങളുടെ മെത്രാൻകൂടിയായ പാപ്പായെക്കുറിച്ച് കർദ്ദിനാൾ റെയ്‌ന ഇങ്ങനെ പറഞ്ഞത്. ഇരുട്ടിൽ ക്രിസ്തുവിന്റെ കല്ലറയിലെത്തിയ മഗ്ദലമറിയം കണ്ണുനീർ പൊഴിച്ചതുപോലെയാണ് റോം രൂപതയും ഇന്ന് വിലാപക്കണ്ണീർ ഒഴുക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഇടയനില്ലാതെ കൂട്ടം തെറ്റിയ ആടുകളെപ്പോലെയും, ക്രിസ്തുവിന്റെ ശരീരവും, അവന്റെ സ്വരവും, പ്രവർത്തനങ്ങളും അന്യം വന്നതിനാൽ ദുഃഖിക്കുന്ന മഗ്ദല മറിയത്തെപ്പോലെയുമാണ് തങ്ങളെന്നും എന്നാൽ, സുവിശേഷത്തോടുള്ള വിശ്വസ്തതയിൽ, ക്രിസ്തുവിന്റെ വഴിയിൽ മാതൃകാപരമായി നടക്കുന്നവരാകാൻ പാപ്പാ നമ്മോട് ആവശ്യപ്പെട്ടത് നമുക്ക് മറക്കാതിരിക്കാമെന്നും കർദ്ദിനാൾ റെയ്‌ന ഓർമ്മിപ്പിച്ചു.
ദേവാലയങ്ങളെ യുദ്ധയിടങ്ങളിലെ ആതുരാലയങ്ങളാക്കാനും, മുറിവുകളെ സൗഖ്യപ്പെടുത്തുന്ന ശുശ്രൂഷാരീതി സ്വീകരിക്കാനും പാപ്പാ ആവശ്യപ്പെട്ടതും, ആളുകൾക്കായി കാത്തുനിൽക്കാതെ, അവരിലേക്ക് ഇറങ്ങിച്ചെല്ലാൻ ഉദ്ബോധിപ്പിച്ചതും, മറ്റുള്ളവരെ കൈപിടിച്ചുയർത്താനായി പാപ്പാ ആഹ്വാനം ചെയ്തതും കർദ്ദിനാൾ റെയ്‌ന തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
നിസംഗതയുടെ ഈ ലോകത്ത്, പാവപ്പെട്ടവരെയും കുടിയേറ്റക്കാരെയും പാപ്പാ ചേർത്തുപിടിച്ചതും, സമാധാനത്തിനായി പലവുരു ആഹ്വാനം ചെയ്‌തതും ഓർമ്മിപ്പിച്ച കർദ്ദിനാൾ, പിതാവിലേക്കുള്ള യാത്രയ്ക്കായി പാപ്പായെ നമുക്ക് വിട്ടുകൊടുക്കാമെന്നും, ക്രിസ്തുവിന്റെ ഉയിർപ്പ് നൽകുന്ന പ്രത്യാശയിൽ പങ്കുചേർന്ന് ജീവിക്കാമെന്നും ഉദ്‌ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: